
ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.പൊതുപ്രവർത്തകൻ പായ്ചിറ നവാസിൻ്റെ ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വാദം കേൾക്കും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഷ്താക് അഹമ്മദ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വാദം കേൾക്കുന്നത്.
എഡിറ്റ് ചെയ്യാത്ത ഹേമകമ്മിറ്റി റിപ്പോർട്ടിൻമേലുള്ള ലൈംഗിക പീഡന പരാമർശങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അതോടൊപ്പം സാക്ഷികളായവരും മൊഴി കൊടുത്തവരും നൽകിയ വീഡിയോ,ഓഡിയോ റെക്കോർഡുകൾ, മറ്റ് തെളിവ് രേഖകൾ എന്നിവ വിളിച്ചുവരുത്തി ഹൈക്കോടതി പരിശോധിക്കണമെന്നും ഹർജിയിലുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസ് എടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടുമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗമായ ഡലീന ഖൊങ് ഡുപ് പറഞ്ഞു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയ നടിമാർ ധൈര്യപൂർവ്വം പരാതി നൽകാൻ തയ്യാറാവണം. നേരിട്ട പ്രശ്നങ്ങൾ മുന്നോട്ട് വന്ന് തുറന്ന് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ പ്രശംസിക്കുന്നുവെന്നും ഡലീന ഖൊങ് പറഞ്ഞു. ആവശ്യമെങ്കിൽ കേരളത്തിലെത്തി മൊഴി നൽകിയവരെ കാണുമെന്നും ഡലീന കൂട്ടിച്ചേർത്തു .
നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. മലയാള സിനിമ മേഖല അടിമുടി സ്ത്രീ വിരുദ്ധമാണെന്നായിരുന്നു കമ്മിറ്റിയുടെ നിരീക്ഷണം. റിപ്പോർട്ട് വന്നതിനു പിന്നാലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.